'LES MISERABLES'- ഒരവലോകനം
ഇന്നാണ് (20th May 2013) 'LES MISERABLES' എന്ന ഐതിഹാസിക സിനിമ കാണാൻ സാധിച്ചത്. വിക്ടർ ഹ്യൂഗോ എന്ന വിശ്വ വിഖ്യാത എഴുത്തുകാരന്റെ master piece നോവലായ 'ലാമിറാബലെ' ആണ് ഇംഗ്ലീഷിൽ 'LES MISERABLES' എന്ന് അറിയപ്പെടുന്നത്. മലയാളത്തിൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുള്ള ഈ നോവലിന്റെ പേര് 'പാവങ്ങൾ' എന്നാണ്.
ഞാൻ സ്കൂളിൽ പഠിച്ചു കൊണ്ടിരുന്ന കാലത്താണ് മലയാളത്തിലുള്ള പാവങ്ങൾ വായിക്കാൻ അവസരം ലഭിച്ചത്. നവോദയാ സ്കൂളിൽ ഓരോ അവധിക്കാലത്തും കുട്ടികൾക്ക് ഓരോ വിഷയത്തിനും പ്രോജക്ടുകൾ തയ്യാറാക്കി കൊണ്ട് വരാൻ പറഞ്ഞു വിടാറുണ്ട്. ഇപ്പോൾ അങ്ങനെയുണ്ടോ എന്നറിയില്ല. അങ്ങനെ എട്ടാം ക്ലാസ്സിലോ ഒൻപതിലോ എന്നോര്മ്മയില്ല, എനിക്ക് ലഭിച്ച assignment ആയിരുന്നു, പാവങ്ങൾ എന്ന നോവലിന്റെ സംഗ്രഹം തയ്യാറാക്കുക എന്നത്. കളിച്ചുല്ലസിച്ച് നടക്കേണ്ട അവധിക്കാലം മുഴുവൻ ഇതുപോലുള്ള പ്രോജക്ടുകൾ തയ്യാറാക്കി സമയം ചെലവഴിക്കാനായിരുന്നു ഞങ്ങളുടെ വിധി. അതിനു സാറുമ്മാരോട് ചിലപ്പോൾ വല്ലാത്ത ദേഷ്യം തോന്നിയിട്ടുണ്ട്. പക്ഷെ പിൽക്കാലത്ത് അതിന്റെ സകല നല്ല വശങ്ങളും തിരിച്ചറിയാനും സാധിച്ചിട്ടുണ്ട്.
അപ്പൊ എന്താ പറഞ്ഞു വന്നത്? പാവങ്ങൾ... അത് തന്നെ. അന്ന് അത് വായിച്ചു കഴിഞ്ഞപ്പോൾ ആ കഥ എന്റെ മനസ്സിനെ വല്ലാതെ സ്വാധീനിച്ചു. സ്വന്തം സഹോദരിയുടെ കുട്ടിയുടെ വിശപ്പ് മാറ്റാൻ ഒരു റൊട്ടി മോഷ്ടിക്കേണ്ടി വന്ന ഷാൻ വാൽ ഷാങ്ങിനു നീണ്ട പത്തൊൻപതു വർഷം കഠിന തടവ് അനുഭവിക്കേണ്ടി വന്നത് മുതലാണ് കഥയുടെ ആരംഭം. വെണ്ണ പോലെ മൃദുലമായ മനസ്സോടെ ജയിലിൽ പോയ വാൽഷാങ്ങിന്റെ ഹൃദയം പാറ പോലെ ഉറച്ചതായി മാറി വെളിയിൽ വന്നപ്പോൾ.
തണുത്തു വിറച്ചു വെളിയിൽ കിടന്നുറങ്ങിയ വാൽഷാങ്ങിനു സ്വന്തം വീട്ടിൽ അഭയം കൊടുത്ത പുരോഹിതന്റെ അലമാരയിലെ വെള്ളി മെഴുകുതിരിക്കാലുകൾ തന്നെ മോഷ്ടിക്കാൻ തക്ക കഠിന ഹൃദയനായിക്കഴിഞ്ഞിരുന്നു ഷാൻ വാൽഷാങ്ങ്. മോഷ്ടിച്ച മെഴുകു തിരിക്കാലുകൾ താൻ അയാൾക്ക് സ്വമനസാലെ കൊടുത്തതാണെന്ന് പറഞ്ഞു വാൽഷാങ്ങിനെ പോലീസിന്റെ പിടിയിൽ നിന്നും രക്ഷിച്ച പുരോഹിതൻ എല്ലാ പുരോഹിതന്മാർക്കും ഒരു മാതൃകയാണ്. എന്നിട്ട് അത് മാത്രമോ അദ്ദേഹം ചെയ്തത്? മേശമേൽ വച്ചിരുന്ന രണ്ടു മെഴുകുതിരിക്കാലുകൾ കൂടി വാൽഷാങ്ങിനു കൊടുത്തിട്ട് ഇതെന്തേ മറന്നു പോയത് എന്ന് ചോദിച്ചു. എന്നിട്ട് പോലീസുകാർ പോയിക്കഴിഞ്ഞപ്പോൾ അദ്ദേഹം മനോഹരമായ ഒരു ഉപദേശം കൊടുത്തു. ഇത് വിറ്റു കിട്ടുന്ന കാശ് കൊണ്ട് ഒരു മനുഷ്യനായി ജീവിക്കൂ എന്ന്.
ഷാവേർ എന്ന പോലീസുകാരന്റെ കർമ്മോൽസുകതയും, ഒരിക്കൽ തന്നെ രക്ഷപെടുത്തിയ വാൽഷാങ്ങിനെ
പിന്നീടൊരിക്കൽ അറസ്റ്റ് ചെയ്യാതെ പോകാൻ അനുവദിക്കേണ്ടി വന്നതും, അങ്ങനെ കൃത്യ വിലോപം കാട്ടിയതിലുള്ള കുറ്റബോധത്താൽ ഓവ് ചാലിലെ മലിന ജലത്തിൽ ചാടി ജീവിതം അവസാനിപ്പിച്ചതും എല്ലാം ഇന്നത്തെ പോലീസുകാരെ യഥാർത്ഥത്തിൽ കാണിച്ചു കൊടുക്കേണ്ട കാര്യമാണ്.
തെനാർദിയർ ദമ്പതിമാർ കാപട്യത്തിന്റെ പ്രതീകമായി നിലകൊള്ളുമ്പോൾ മരിയൂസും കൊസത്തും പ്രണയത്തിന്റെ പ്രതീകങ്ങളാകുന്നു. ഫൻതീൻ എന്ന കൊസത്തിന്റെ അമ്മ മാതൃത്വം കാത്തു സൂക്ഷിക്കാൻ സ്വന്തം ശരീരം വരെ വിൽക്കേണ്ടി വരുന്ന അവസ്തയിലെത്തുന്നു. ഇതിനെല്ലാം പുറമേ ഫ്രഞ്ച് റെവല്യൂഷൻ പശ്ചാത്തലം ഈ കഥയുടെ പിന്നാമ്പുറത്ത് ഒരുക്കിയിരിക്കുന്നു.
എന്തിനേറെ പറയുന്നു? ഒരു കിടിലൻ കഥ. എല്ലാരും ഒന്ന് കാണണം കേട്ടോ. കുറച്ചു നന്മ ഈ ചിത്രത്തിലുണ്ട്. എന്റെ ഓർമ്മകളെ എന്റെ സ്കൂൾ പശ്ചാത്തലത്തിലെയ്ക്ക് കൊണ്ടുപോയ ഒരു സൂപ്പർ ചിത്രം.
നല്ല വിശകലനം ...
ReplyDelete