അജിയ്ക്ക് ബുദ്ധി സ്ഥിരതയില്ല

ഹരീഷ് പാലാ

അജിയ്ക്ക് ബുദ്ധി സ്ഥിരതയില്ല എന്നു ഞാന്‍ പറഞ്ഞതല്ല. നാട്ടുകാര്‍ ഒന്നടങ്കം പറഞ്ഞതാണ്. ഗ്രാമീണര്‍ അങ്ങനെയാണ്. കൃഷിയും മറ്റുമൊക്കെയായി ജീവിക്കുന്ന ഗ്രാമത്തിലെ ജനങ്ങള്‍ക്ക് പറഞ്ഞു ചിരിക്കാന്‍ എന്തെങ്കിലുമൊക്കെ വേണം. പാടത്തൊക്കെ പണിയെടുക്കുമ്പോള്‍ മടുക്കും. അപ്പോള്‍ വരമ്പില്‍ വന്നിരുന്ന്‍ പറയാന്‍ കഥകള്‍ വേണമത്രേ. അതിനാണ് അജിയെ ബുദ്ധി സ്ഥിരതയില്ലാത്തവനാക്കിയത്.

അല്പം കാര്യമില്ലാതില്ല. അജി ജനിച്ചത് ദാരിദ്രനായാണ്. കൂലിപ്പണിക്ക് പോകുന്ന അച്ഛന്‍റെയും ബുദ്ധിമാന്ദ്യം സംഭവിച്ച അമ്മയുടെയും മൂത്ത പുത്രനായിട്ടാണ് അജിയുടെ ജനനം. ചെറുപ്പത്തില്‍ തന്നെ വളരെ വികൃതിയായിരുന്നു അജി. അത് പിന്നെ ആല്‍ബര്‍ട്ട് ഐന്‍സ്ടിനും വളരെ വികൃതിയായിരുന്നു ചെറുപ്പത്തില്‍‍. അപ്പൊ അതല്ല കാര്യം. വളര്‍ന്നു വലുതായിട്ടും ആ വികൃതി അങ്ങനെ തന്നെ വളര്‍ന്നു വന്നു. അയല്‍ക്കാര്‍ക്കൊക്കെ ഒരു ശല്യമായിത്തന്നെ അജി വളര്‍ന്നു.

ഒരിക്കല്‍ സ്വന്തം അച്ഛന്‍ തന്നെ വീട്ടില്‍ നിന്നും ആട്ടിപ്പുറത്താക്കിയപ്പോഴാണ് അജിക്ക് ആദ്യമായി വിശന്നതും ജോലി ചെയ്ത് വിശപ്പകറ്റണമെന്ന് തോന്നിയതും. ആരുടെയൊക്കെയോ സഹായത്തോടെ ചില കൂലിപ്പണികള്‍ ചെയ്തു തുടങ്ങി.

അജിയുടെ കൂടപ്പിറപ്പായി വളര്‍ന്നു വന്ന കൊഞ്ഞ വലുതായപ്പോള്‍ ഇരട്ടിയായി. ഞാന്‍ മുന്‍പ് പറഞ്ഞ ചില കൃഷിക്കാരില്ലേ? അവരാണെങ്കില്‍ പാഴ പിടിക്കാനും വിരുതരാണ്. അജി കൊഞ്ഞയോടെ സംസാരിക്കുന്നതെല്ലാം ഇവര്‍ പാഴ പിടിച്ച് അജിയെ കളിയാക്കാറുണ്ടായിരുന്നു. ഒന്നും രണ്ടും ദിവസമല്ല. എന്നും. അവന്‍ എന്നും ഇത് കേട്ട് മനസ്സില്‍ കരയാറുണ്ടായിരുന്നു.

ജോലി ചെയ്യുന്ന സ്ഥലത്തും ചെയ്യുന്നതൊക്കെ അബദ്ധം. കൂട്ടുകാരുടെ മുന്‍പില്‍ പരിഹാസപാത്രം. സംസാരിക്കുന്നതാണെങ്കില്‍ നശിച്ച കൊഞ്ഞ കാരണം ആള്‍ക്കാര്‍ക്ക് മനസ്സിലാവുന്നതുമില്ല. എന്തെങ്കിലും പറഞ്ഞാലോ അവര്‍ തിരിച്ച് അങ്ങനെ തന്നെ പാഴപിടിച്ച് പറഞ്ഞു പരിഹസിക്കും. ഇതെല്ലാം സത്യത്തില്‍ അജിയുടെ തെറ്റാണോ? നിങ്ങള്‍ പറ. അച്ഛന്‍ ചവിട്ടി പുറത്താക്കുന്നത് വരെ അജി ജോലിക്ക് പോകാതിരുന്നത്, ‘ദേഹിയെ ദേഹം വേര്‍പിരിയുമ്പോള്‍ അര്‍ഥം ഗൃഹേ നിവര്‍ത്തന്തേ അതുകൊണ്ട് മയാ കിം കര്‍ത്തവ്യം?’ എന്നൊക്കെയുള്ള സംസ്കൃതതത്വം അറിയാമായിരുന്നിട്ടൊന്നുമല്ല. വിശപ്പ്‌ മാറണമെങ്കില്‍ ജോലി ചെയ്യണം എന്നറിയാന്‍ മേലായിരുന്നു. അത് കൊണ്ടാണല്ലോ  ആളുകള്‍ അജിയെ ബുദ്ധി സ്ഥിരതയില്ലാത്തവന്‍ എന്ന് വിളിക്കുന്നത്. പക്ഷെ ഒരിക്കലും മുടങ്ങാതെ അജി പോകുന്ന ഒരു സ്ഥലമുണ്ടായിരുന്നു. ഗ്രാമത്തിലെ ക്ഷേത്രം. ആരുമില്ലാത്തവന് ദൈവമുണ്ട് എന്ന് അജിക്കറിയാമായിരുന്നോ എന്നറിയില്ല, അമ്പലത്തില്‍ ബാക്കി വരുന്ന പടച്ചോര്‍ പായസവും കൂട്ടി കഴിക്കാന്‍ കൃത്യമായി അവന്‍ അവിടെ എത്തിയിരുന്നു.

ആരെന്ത് നുണ പറഞ്ഞു കൊടുത്താലും അപ്പാടെ വിശ്വസിക്കുന്ന അജിയെ വെറുതെ ഒന്ന് പേടിപ്പിക്കാന്‍ ചിലര്‍ തീരുമാനിച്ചു. ഈ ‘ചിലര്‍’ ഞാന്‍ മുന്‍പ് പറഞ്ഞ ടീംസ് തന്നെ. അവര്‍ക്കൊരു നേരമ്പോക്കിന് പേടിപ്പിക്കാനാണ് പോലും. ഈ ചിലര്‍ക്ക് ‘നേരമ്പോക്കിന്’ ഏതെങ്കിലും സിനിമ പോയി കണ്ടാല്‍ പോരെ എന്ന് ഞാന്‍ അവിടെ ഉണ്ടായിരുന്നെങ്കില്‍ ചോദിച്ചേനെ. അവരുടെ പ്ലാന്‍ മറ്റൊന്നുമല്ല. അമ്പലത്തിലെ കാണിക്ക വഞ്ചി മോഷണം പോയെന്നും അജിയാണ് എടുത്തതെന്നും പറയുക. എന്നിട്ട് പരസ്പരം നോക്കി അടക്കി ചിരിക്കുക. ഹോ! എന്ത് നല്ല പ്ലാന്‍! സത്യത്തില്‍ ബുദ്ധി സ്ഥിരത ഇല്ലാത്തത് അജിക്കാണോ അതോ...

അവര്‍ പ്ലാന്‍ ചെയ്തത് പോലെ അജി വന്നപ്പോള്‍ കാര്യം അവതരിപ്പിച്ചു. കാര്‍മേഘം ഇരുണ്ടു കയറി. ഇടിയും മിന്നലും തലങ്ങും വിലങ്ങും പാഞ്ഞു. അജിയെ അന്വേഷിച്ച് ഗ്രാമത്തില്‍ പോലീസ് വന്നിരുന്നു എന്നു കൂടി അവര്‍ പറഞ്ഞപ്പോള്‍ പിന്നെ നിന്നില്ല. ഓടി. പാടവും തോട്ടങ്ങളും കടന്നു പാഞ്ഞു. അജി ചെന്ന് നിന്നത് വീടിനടുത്തുള്ള ഒരു പൊട്ടക്കിണറിനടുത്തായിരുന്നു. അതിലേയ്ക്ക് വീണു കിടന്നിരുന്ന ഒരു വള്ളിയില്‍ തൂങ്ങി കിണറ്റിലേയ്ക്ക് ഇറങ്ങി. ഒരു പാറയില്‍ തല കുനിച്ചിരുന്നു. തന്നെ പിടിക്കാന്‍ ഉടന്‍ പോലീസ് വരും. അറസ്റ്റ് ചെയ്തു കൊണ്ട് പോകും. എന്ത് ചെയ്യും? ദേഹം മുഴുവന്‍ വിറയ്ക്കുന്നു. വിയര്‍പ്പു കണങ്ങള്‍ നെറ്റിയില്‍ നിന്ന് ഒഴുകി താഴേയ്ക്ക് പതിക്കുന്നു. വയറിനുള്ളില്‍ ചിത്രശലഭങ്ങള്‍ പറക്കുന്നു. വിശപ്പ്‌ മാറ്റാന്‍ വേണ്ടി മാത്രം അമ്പലത്തിലെ പടചോര്‍ കഴിക്കാന്‍ അമ്പലത്തില്‍ പോയിരുന്ന അജി ആദ്യമായി ദേവിയെ വിളിച്ച് പ്രാര്‍ഥിച്ചു. ഇല്ല പ്രയോജനമില്ല. ഒരു ദേവിയും തന്റെ രക്ഷക്കായി വരില്ല. അല്ലെങ്കില്‍ തന്നെ ദേവി എന്തിനു വരണം? താന്‍ പ്രാര്‍ഥിക്കാനല്ലല്ലോ അമ്പലത്തില്‍ പോയിരുന്നത്. അതെല്ലാവര്‍ക്കും അറിയാം. അപ്പോള്‍ കാണിക്ക വഞ്ചി മോഷ്ടിച്ചത് താനാണ് എന്ന് പറഞ്ഞാല്‍ പോലീസ് അത് വിശ്വസിക്കും. ഇനി തനിക്കൊരു ജീവിതമില്ല. ജയില്‍ നരകമാണ്. പോലീസിന്റെ ഇടിയും ചവിട്ടും കൊണ്ട് ജീവിക്കണം. താന്‍ ജനിച്ചു വളര്‍ന്ന നാട്ടിലൂടെ പോലീസ് തന്നെ വിലങ്ങു വച്ച് കൊണ്ട് പോകും. തന്നെ കളിയാക്കി ചിരിച്ചവര്‍ തന്നെ പരിഹാസത്തോടെ നോക്കും.


ഒരു വലിയ മാനസിക പ്രതിസന്ധി അജിയുടെ മസസ്സില്‍ ഉടലെടുത്തു. രാത്രി മുഴുവന്‍ അവന്‍ ആ കിണറില്‍ തന്നെ കഴിച്ചു കൂട്ടി. നേരം വെളുക്കാറായപ്പോള്‍ എന്തോ തീരുമാനിച്ചുറച്ച പോലെ അജി ആ പാറയില്‍ നിന്നും എഴുനേറ്റു. വള്ളിയില്‍ തൂങ്ങി മുകളിലെത്തി. മരങ്ങള്‍ക്കിടയിലൂടെ നിലാവെളിച്ചത്തില്‍ സ്വന്തം വീട് അജി കണ്ടു. വെളിച്ചമൊന്നും കാണുന്നില്ല. ആരും ഉണര്‍ന്നിട്ടില്ല. പതിയെ അടുക്കളയിലെത്തി. ശബ്ദമുണ്ടാക്കാതെ മണ്ണെണ്ണപ്പാത്രം കൈയിലെടുത്തു. ഒരു തീപ്പെട്ടിയും. എന്നിട്ട് തോട്ടത്തില്‍ കൂടി റോഡിനെ ലക്ഷ്യമാക്കി നടന്നു. നിലാവെളിച്ചത്തില്‍ ചുറ്റും നോക്കി. ആരുമില്ലെന്ന് ഉറപ്പു വരുത്തി ആ റോഡിനു നടുവില്‍ ഒരു നിമിഷം അനങ്ങാതെ അവന്‍ നിന്നു. തീരുമാനം ഒരിക്കല്‍ കൂടി മനസ്സില്‍ ഉറപ്പിച്ച് ആ മണ്ണെണ്ണ സ്വന്തം തലയില്‍ കൂടി ഒഴിച്ചു. തീപ്പെട്ടിയെടുത്ത് ഉരച്ച താമസം, അജി അഗ്നിയുടെ പ്രഭാവലയത്താല്‍ തിളങ്ങി. ഒരു തെല്ലിട അനങ്ങാതെ ഒരേ നില്‍പ്പ് നിന്ന് ആ അഗ്നിയെ ഭൂഷണമാക്കി. ഒടുവില്‍ ഞെളിഞ്ഞ് പിരിഞ്ഞ് അജി നിലത്തേയ്ക് വീണു. ആര്‍ക്കും ഒരു പരിഹാസത്തിനും ഇനി അവസരം കൊടുക്കില്ലെന്ന തീരുമാനത്തോടെ.

Comments

  1. ഓരോ നാട്ടിലും ഇത്തരം അജിമാരുണ്ട്
    ഈ കഥാപാത്രത്തെ ഭായ് നന്നായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു
    നല്ല കഥയാണിത് ...കേട്ടോ ഹരീഷ്

    ReplyDelete
  2. ഈ ബ്ലോഗിൽ വളരെ വൈകിയാണെത്തിയത്... നല്ല കഥ... അല്ലെങ്കിലും ആരാൻ്റമ്മക്ക് ഭ്രാന്തു പിടിച്ചു എന്നുപറയാനൊരു രസമാണല്ലോ...

    ReplyDelete
    Replies
    1. Thanks a lot for your valuable comment Mahesh Menon

      Delete

Post a Comment

Popular posts from this blog

കഥ - ഒന്നും വേണ്ടായിരുന്നു

'LES MISERABLES'- ഒരവലോകനം